സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസര്‍കോട് സ്വദേശിനി കഴിച്ചത് കുഴിമന്തി

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് കാസര്‍കോട് തലക്ലാ സ്വദേശി അഞ്ജുശ്രീ പാര്‍വതി മരിച്ചു. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു.

ഉദുമയിലെ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് അഞ്ജുവിനൊപ്പം കുഴിമന്തി കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. അവര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്ബു അറിയിച്ചു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മരണകാരണം സ്ഥിരീകരിക്കാന്‍ കാസര്‍കോട്ടെയും കണ്ണൂരിലെയും ഉദ്യോഗസ്ഥരെത്തി ഹോട്ടലില്‍ പരിശോധന നടത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും.

അതേസമയം, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമാണിത്. അല്‍ഫാമില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശിനി രശ്മി തിങ്കളാഴ്ചയാണ് മരിച്ചത്.