ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങള്‍ ഡെലിവറി ചെയ്യപ്പെട്ടതായാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021-ല്‍ ചൈന ആഗോള വാഹന വിപണിയില്‍ 26.27 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. 2018-ല്‍ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടെങ്കിലും 2019-ല്‍ ഇതില്‍ അല്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്പാ പ്രതിസന്ധിയെ തുടര്‍ന്ന് 4 ദശലക്ഷം യൂണിറ്റില്‍ താഴെയായി 2019 ലെ വില്‍പന. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പന മൊത്തം 4.25 ദശലക്ഷം യൂണിറ്റിലെത്തി. ടാറ്റ മോട്ടോഴ്സും മറ്റ് വാഹന നിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാന ഫലങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യയിലെ വാഹന വില്‍പനയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അതേസമയം, 2020-ലെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വാഹന വില്‍പ്പന 3 ദശലക്ഷം യൂണിറ്റിന് താഴെയായി കുറയുകയും, 2021-ല്‍ വില്‍പ്പന വീണ്ടും ഉയര്‍ന്ന് 4 ദശലക്ഷം യൂണിറ്റിലേക്ക് എത്തുകയും ചെയ്തു. ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്തില്‍ ഭൂരിഭാഗവും. മാരുതി സുസുക്കിയ്ക്കൊപ്പം ടാറ്റ മോട്ടോഴ്സും മറ്റ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളും കഴിഞ്ഞ വര്‍ഷം വില്‍പ്പന വളര്‍ച്ച കൈവരിച്ചു.