മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവ്; കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിന്റെ പേരിലാണെന്ന് അദ്ദേഹം പറഞ്ഞു. ആ അവഹേളനം അതുപോലെ തന്നെ നമ്മുടെ കൺമുമ്പിൽ മായാതെ നിൽക്കുകയാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും ഈ നാടിന് അപമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഇന്ത്യൻ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർത്ഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചിരിക്കുന്നു. ധാർമികതയും മൂല്യവും ഘോരഘോരം കൊട്ടിഘോഷിക്കുന്നവരുടെ തനിനിറം പ്രബുദ്ധ മലയാളികൾ മനസ്സിലാക്കണം. സിപിഎം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം കൈവിട്ട് പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾ മാത്രമനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുകയാണ്. പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാതെ മൗനത്തിലാണ് സിപിഎമ്മിന്റെ ഉന്നത നേതാക്കളെന്ന് കെ സുധാകരൻ അറിയിച്ചു.

ഭരണഘടനയാണ് ഈ നാട്ടിൽ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ അവസരമൊരുക്കുന്നത്. ആ ഭരണഘടനയെ തള്ളി പറയുന്ന ഒരാൾക്ക് എങ്ങനെ നാട് ഭരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഭരണഘടനയെ അപമാനിച്ച മന്ത്രിയെ പുറത്താക്കാൻ ഉള്ള സകല നിയമസാധുതകളും പ്രതിപക്ഷം പരിശോധിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിനെ അപമാനിച്ചു കൊണ്ട്, വോട്ടർമാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ ‘കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ’ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. ഇന്ത്യ മഹാരാജ്യത്തിനോട് നിർവ്യാജമായ കൂറും സ്‌നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയർത്താനും കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്ക് ശ്രീ.സജി ചെറിയാന്റെ മടങ്ങിവരവ് .

സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിന്റെ പേരിലാണ്.ആ അവഹേളനം അതുപോലെ തന്നെ നമ്മുടെ കൺമുമ്പിൽ മായാതെ നിൽക്കുകയാണ്.അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും ഈ നാടിന് അപമാനമാണ്.ഇന്ത്യാ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഇന്ത്യൻ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർത്ഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്.

അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചിരിക്കുന്നു. ധാർമികതയും മൂല്യവും ഘോരഘോരം കൊട്ടിഗ്‌ഘോഷിക്കുന്നവരുടെ തനിനിറം പ്രബുദ്ധ മലയാളികൾ മനസ്സിലാക്കണം. സിപിഎം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം കൈവിട്ട് പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾ മാത്രമനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുകയാണ്.പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാതെ മൗനത്തിലാണ് സിപിഎമ്മിന്റെ ഉന്നത നേതാക്കൾ .
ഭരണഘടനയാണ് ഈ നാട്ടിൽ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ അവസരമൊരുക്കുന്നത്. ആ ഭരണഘടനയെ തള്ളി പറയുന്ന ഒരാൾക്ക് എങ്ങനെ നാട് ഭരിക്കാൻ കഴിയും? ഭരണഘടനയെ അപമാനിച്ച മന്ത്രിയെ പുറത്താക്കാൻ ഉള്ള സകല നിയമസാധുതകളും പ്രതിപക്ഷം പരിശോധിക്കുകയാണ്.

ഇന്ത്യൻ ജനാധിപത്യത്തിനെ അപമാനിച്ചു കൊണ്ട് , വോട്ടർമാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ ‘കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ ‘ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം.ഇന്ത്യ മഹാരാജ്യത്തിനോട് നിർവ്യാജമായ കൂറും സ്‌നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല.

നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയർത്താനും കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ആഹ്വാനം ചെയ്യുന്നു.