മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; എ കെ ആന്റണിയ്ക്ക് പിന്തുണയുമായി കെ സുധാകരൻ

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പോകുന്നതും ചന്ദനക്കുറിയിടുന്നതും വർഗീയതയുടെ അടയാളമല്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോൺഗ്രസ് അനുവർത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വർഗീയ ചിന്താഗതികൾ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോൺഗ്രസ് എന്നും ശക്തിയായി എതിർത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. മതസൗഹാർദ്ദം നിലനിർത്തി ഭാരതത്തിന്റെ മതേതരത്വവും അസ്ഥിത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ തങ്ങൾക്ക് സാധ്യമല്ല. മതേതരമൂല്യങ്ങളും ഉയർന്ന ജനാധിപത്യബോധവും കാത്തുസൂക്ഷിക്കുന്ന കോൺഗ്രസിന് ഒരു വർഗീയതയുമായി സമരസപ്പെട്ട് പോകാനാകില്ല. അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസിന്റെ പാരമ്പര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഷ്ടമുള്ള ആചാര അനുഷ്ഠാനങ്ങൾ തെരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും ഓരോ പൗരനും അവകാശമുണ്ട്. പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വർഗീയ വാദികളാവുന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയും വൈവിധ്യവും ഒരുപോലെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന കോൺഗ്രസിന് ജാതി, മതം, ഭാഷ, വർഗം, വർണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരിൽ ജനങ്ങളെ വേർതിരിച്ച് കാണാനാവില്ല. എന്നാൽ വിശ്വാസികൾക്ക് വർഗീയ നിറം നൽകി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളതെന്നും സുധാകരൻ വിമർശിച്ചു.

ഹിന്ദുമതത്തിന്റെ കുത്തക അവകാശപ്പെടുന്ന ബിജെപിക്ക് ആ മതം ഉൾക്കൊള്ളുന്ന വിശാലമനസ്‌കത ഉൾക്കൊള്ളാൻ സാധ്യമല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന കോൺഗ്രസ് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും പോറൽ ഏൽപ്പിക്കുന്ന വർഗീയതയെ എന്നും ശക്തിയുക്തം എതിർത്തിട്ടുണ്ട്. ഇനിയുമത് തുടരും. എ കെ ആന്റണിയുടെ പ്രസ്താവന കോൺഗ്രസിന്റെ പൊതുരാഷ്ട്രീയ ബോധത്തിൽ നിന്നുള്ളതാണ്. കോൺഗ്രസിന്റെ മതേതര കാഴ്ചപ്പാടുകളോട് ചേർത്തുവെയ്ക്കാൻ കഴിയുന്ന നൂറുശതമാനം ശരിയുമാണതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലങ്ങളായി കോൺഗ്രസ് പിന്തുടർന്ന വന്ന രാഷ്ട്രീയ ദർശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയത്. വർഗീയത തൊട്ടുതീണ്ടാത്ത എല്ലാ മതേതര മനസ്സുകളെയും ഒപ്പം നിർത്തുന്നതാണ് കോൺഗ്രസ് സംസ്‌കാരം. ഇന്ത്യൻ ഭരണഘടനയെ ഉൾക്കൊള്ളുകയും ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന മതേതരവാദികളായ ആരെയും കോൺഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.