അധ്യക്ഷന്‍ എന്ന നിലയില്‍ പരാജയം; സുധാകരനെതിരെ ഒരു വിഭാഗം എം.പിമാര്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡിനെ അറിയിച്ച് ഒരു വിഭാഗം എം.പിമാര്‍.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഈ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് പരാതി. അതിനാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് എം.പിമാരുടെ നീക്കം.

അതേസമയം, അനാരോഗ്യം കാരണം സംസ്ഥാനത്ത് നിറഞ്ഞു നില്‍ക്കാനാകുന്നില്ലെന്നും പാര്‍ട്ടിയിലെ പുനഃസംഘടന പോലും പൂര്‍ത്തിയാക്കാനായില്ലെന്നുമാണ് സുധാകരനെതിരേ ഉയരുന്ന വിമര്‍ശനം. മുസ്ലിം ലീഗിനെ മുന്നണിയില്‍ നിന്നകറ്റുന്ന വിധത്തിലുള്ള നിരന്തരമായ പ്രസ്താവനകള്‍ നടത്തുന്നതും സുധാകരന് തിരിച്ചടിയാണ്. എന്നാല്‍, സുധാകരനെ ഈ സമയത്ത് മാറ്റുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന കെ. മുരളീധരനടക്കമുള്ള നേതാക്കളുമുണ്ട്.