ഫുട്‌ബോള്‍ ഇതിഹാസത്തിന് വിട

സാവോപോളോ: ഫുട്‌ബോള്‍ രാജാവ് പെലെക്ക് (82) വിട. കാന്‍സര്‍ ബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.

1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പത്താം നമ്ബര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്‌ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.

നേട്ടങ്ങള്‍

ലോകകപ്പ് വിജയം: 1958, 1962, 1970

കോപ അമേരിക്ക ടോപ് സ്‌കോറര്‍: 1959

ലോകകപ്പ് ആകെ മല്‍സരങ്ങള്‍: 14

ലോകകപ്പ് ഗോള്‍: സ്വീഡന്‍ 1958 ല്‍ 6, ചിലി 1962 ല്‍ 1 , ഇംഗ്ലണ്ട് 1966 ല്‍ 1 , മെക്‌സിക്കോ 1970 ല്‍ 4 , ആകെ 12 ഗോളുകള്‍

ബഹുമതികള്‍

ഫിഫാ പ്ലെയര്‍ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓര്‍ഡര്‍ ഓഫ് മെറിറ്റ്: 2004

ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍: 1973

ഫിഫാ ലോകകപ്പ് മികച്ച കളിക്കാരന്‍: 1970

ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരന്‍: 1958