‘ഇവരെപ്പോലെയാകണം’; ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ഗുണങ്ങള്‍ ഇടകലര്‍ന്ന ജീവിതപങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ സങ്കല്‍പങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

അഭിമുഖത്തില്‍ രാഹുലിന്റെ പ്രതികരണം

‘സ്നേഹസ്വരൂപയായ മുത്തശ്ശി ഇന്ദിര ഗാന്ധിയെ തന്റെ രണ്ടാമത്തെ അമ്മയായിട്ടാണ് കാണുന്നത്. അവര്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. പക്ഷേ, അതിനിടയില്‍ ഒരു മിശ്രിതമുണ്ട്. എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ഗുണങ്ങള്‍ ജീവിതപങ്കാളിക്ക് വേണമെന്നാണ് ആഗ്രഹം. ഞാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. കാറിലും ബൈക്കിലും സഞ്ചരിക്കുന്നതിനേക്കാള്‍ ഇഷ്ടം സ്വന്തം ഊര്‍ജം കൊണ്ട് സൈക്കിള്‍ ചവിട്ടി സഞ്ചരിക്കുന്നതാണ്. മുന്തിയ സ്പോര്‍ട്‌സ് ബൈക്കിനെക്കാള്‍ സൗന്ദര്യം ഒരു പഴയ ലാംബ്രട്ടയില്‍ കാണുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് സ്വന്തമായി ഒരു കാര്‍ ഇല്ല. അമ്മയ്ക്ക് ഒരു സിആര്‍-വി ഉണ്ട്. പപ്പു എന്ന് എതിരാളികള്‍ വിളിക്കുന്നത് ഞാന്‍ കാര്യമാക്കുന്നില്ല. നിങ്ങള്‍ എന്ത് പറഞ്ഞാലും അതില്‍ കാര്യമില്ല. ഞാന്‍ ആരെയും വെറുക്കുന്നില്ല. നിങ്ങള്‍ എന്നെ അധിക്ഷേപിക്കുകയോ തല്ലുകയോ ചെയ്യുക, ഞാന്‍ നിങ്ങളെ വെറുക്കില്ല. മിണ്ടാപ്പാവ എന്ന് എതിരാളികള്‍ പരിഹസിച്ച ഇന്ദിരാ ഗാന്ധിയാണ് ഉരുക്കുവനിതയായത്. പപ്പുവെന്നല്ല, എന്ത് പേരുമായി വന്നാലും എനിക്ക് പ്രശ്‌നമില്ല.’