അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല; സോളാർ കേസിൽ സത്യം ജയിച്ചെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. സോളാർ കേസിൽ താനടക്കമുള്ളവരെ പ്രതിയാക്കി സിബിഐ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ ആരോപണ വിധേയരായ മുഴുവൻ പേരെയും സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആര് അന്വേഷിക്കുന്നതിലും തനിക്ക് ഒരു പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളത്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന അവസരത്തിൽ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാർ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് താൻ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സർക്കാർ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂർ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സർക്കാർ, സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതിൽ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സിൽ എഴുതി വാങ്ങിയ പരാതിയിന്മേൽ പോലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നൽകിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാർ കേസിൽ ഭരണ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ നീങ്ങിയ അവസരത്തിൽ താൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാൽ മുൻകൂർ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും തനിക്ക് നിയമോപദേശം ലഭിച്ചു. എന്നാൽ താൻ ഈ നിർദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസിൽ കുടുക്കി തന്നെ ആറസ്റ്റ് ചെയ്യുന്നങ്കിൽ അതിനെ നേരിടാനാണ് താനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിർദ്ദേശം സർക്കാർ ഉപേക്ഷിച്ചത്. തന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നിൽ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. ജനങ്ങളിൽ ഒന്നും ഒളിച്ചുവയ്ക്കാനും ഞാൻ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സോളാർ കേസിൽ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ ആരോപണ വിധേയരായ മുഴുവൻ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന അവസരത്തിൽ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാർ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സർക്കാർ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂർ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സർക്കാർ, സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതിൽ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സിൽ എഴുതി വാങ്ങിയ പരാതിയിന്മേൽ പോലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നൽകിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.

സോളാർ കേസിൽ ഭരണ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ നീങ്ങിയ അവസരത്തിൽ ഞാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാൽ മുൻകൂർ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു. എന്നാൽ ഞാൻ ഈ നിർദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസിൽ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കിൽ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിർദ്ദേശം സർക്കാർ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നിൽ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. ജനങ്ങളിൽ ഒന്നും ഒളിച്ചുവയ്ക്കാനും ഞാൻ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.