വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദമത്സരം; നിർമലാ സീതാരാമൻ

ന്യൂഡൽഹി: കോൺഗ്രസിനും കേരളാ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദമത്സരമാണെന്നെന്ന് ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന കേരളത്തിൽ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ധനമന്ത്രി വിമർശിച്ചു. രാജ്യസഭയിൽ ഉപധനാഭ്യർഥന ബില്ലിന്റെ ചർച്ചയിൽ മറുപടി പറയവെയായിരുന്നു നിർമ്മലാ സീതാരാമന്റെ പരാമർശം. ഇടത് എംപി ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ വിഷയത്തെ കുറിച്ച് ഉൾപ്പെടെ മന്ത്രി സംസാരിച്ചത്. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് കേന്ദ്ര സർക്കാരെന്ന ആരോപണത്തെയും ധനമന്ത്രി തള്ളി. വികസനപരിപാടികൾ ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണങ്ങൾ ധനമന്ത്രി നിഷേധിച്ചത്. കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് എല്ലാവർക്കും വികസനം, ആർക്കും പ്രീണനമില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് കോൺഗ്രസും സിപിഎമ്മും എങ്ങനെയാണ് കോർപ്പറേറ്റിനെ ക്ഷണിച്ചതെന്നും നിർമ്മലാ സീതാരമൻ ചോദിച്ചു. നിങ്ങൾ ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്നമില്ല. എന്നാൽ, കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നു എന്നാരോപിക്കും. രാജസ്ഥാനും മറ്റു സംസ്ഥാനങ്ങളും ഇതുപോലെ തന്നെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.