നിദ ഫാത്തിമയുടെ വിയോഗം; കായിക ഫെഡറേഷനും കായിക വകുപ്പും ഉത്തരവാദികളാണെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളി പെൺകുട്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിദ ഫാത്തിമയുടെ വിയോഗ വാർത്ത ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കായിക ഫെഡറേഷനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാർഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഇവർക്ക് ഒഴിഞ്ഞു മാറാനാകില്ല. മലയാളി താരങ്ങൾ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്പോർട് കൗൺസിലിലെയും ഉത്തരവാദിത്തപ്പെട്ടവർക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാനോ പകരം സംവിധാനങ്ങൾ ഒരുക്കാനോ ഇവരാരും തയാറായില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി അന്വേഷിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങൾ നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾക്ക് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്പോർട്സ് കൗൺസിലുകളുമൊക്കെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സംവിധാനങ്ങളൊക്കെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയതാണ് നിദ ഫാത്തിമയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്നും അദ്ദേഹം വിമർശിച്ചു.