പിതാവിന് കരള്‍ പകുത്തു നല്‍കാനൊരുങ്ങി ദേവനന്ദ; അഭിനന്ദനവുമായി കോടതിയും ആരോഗ്യമന്ത്രിയും

കരള്‍ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള തൃശൂര്‍ കോലഴി സ്വദേശി പി.ജി പ്രതീഷിന് കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ ദേവനന്ദ തയ്യാറായെങ്കിലും, മകളുടെ 17 വയസ് ഒരു വിലങ്ങുതടിയായിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ അനുമതിയുമായി പിതാവിന് പുതുജീവന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ദേവനന്ദ.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതീഷിന് യോജിക്കുന്ന ദാതാവിനെ കണ്ടെത്താന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. എന്നാല്‍, 1994ലെ അവയവം മാറ്റിവയ്ക്കല്‍ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്തവര്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദേവനന്ദ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപം നല്‍കിയ വിദഗ്ദ്ധ സമിതി ദേവനന്ദയെ പരിശോധിച്ച് കരള്‍ പകുത്തു നല്‍കാന്‍ അനുയോജ്യയാണെന്ന് റിപ്പോര്‍ട്ട് നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി പരിശോധിച്ച് ദേവനന്ദയുടെ ആരോഗ്യനില വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണ്‍ അനുമതി നല്‍കിയത്.

അതേസമയം, പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ ദൃഢനിശ്ചയത്തോടെ ദേവനന്ദ നടത്തിയ പോരാട്ടത്തെ അഭിനന്ദിച്ച് ഹൈക്കോടതി രംഗത്ത് വന്നു. അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ മകള്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ദേവനന്ദയെപ്പോലെയുള്ള മക്കളുള്ള മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും പറഞ്ഞു. അച്ഛനോടുള്ള മകളുടെ അദമ്യമായ സ്നേഹത്തിന്റേയും അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകം കൂടെയായി ദേവനന്ദ മാറുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അച്ഛന്റെ ജീവന് വേണ്ടിയുള്ള ഒരു മകളുടെ അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന് അംഗീകാരം. കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി നല്‍കി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു ആരുടേയും കരള്‍ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ മൈനര്‍ ആയ കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. ഒപ്പം അച്ഛനോടുള്ള മകളുടെ അദമ്യമായ സ്നേഹത്തിന്റേയും അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകം കൂടെയായി ദേവനന്ദ മാറുന്നു.