കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നു; ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നടന്ന തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാർഷിക ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഒരാൾക്ക് എത്രഭാഷ വേണമെങ്കിലും പഠിക്കാം. തമിഴിനേക്കാൾ പ്രാധാന്യം മറ്റൊരു ഭാഷക്ക് നൽകില്ലെന്ന് പറയുന്നത് മറ്റ് ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്. പക്ഷെ ഏതെങ്കിലുമൊന്നിനെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് തങ്ങളുടെ ഭാഷാ നയമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

തമിഴ് ഭാഷ അവഗണിക്കപ്പെടുന്നുണ്ട്. ചിലർ തമിഴ് പാട്ടുകൾ പാടുന്നതിനെ വിലക്കുകയാണ്. നൂറ്റാണ്ടുകളായി തമിഴ്നാട് നിരവധി സാംസ്‌കാരിക അധിനിവേശങ്ങൾ നേരിട്ടിട്ടുണ്ട്. വിദേശ അധിനിവേശം കാരണം സംസ്ഥാനം ഒരുപാട് കഷ്ടപ്പെടുകയും നാടിന്റെ അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. വിദേശ ഭാഷ സംസാരിക്കുന്നവരുടെ നിർദ്ദേശം കാരണം സംസ്ഥാനം അവഗണിക്കപ്പെട്ടു. ഭാഷ ഒരു വംശത്തിന്റെ രക്തത്തിലലിഞ്ഞതാണെന്നും അത് നശിച്ചാൽ വംശവും ഇല്ലാതാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.