സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റി; തീരുമാനം സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുന്നു. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നംഗ കമ്മറ്റിയെ രൂപീകരിക്കുന്നത്. ചെയർമാനും രണ്ട് അംഗങ്ങളുമായിരിക്കും കമ്മിറ്റിയിലുള്ളത്. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകർ, സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി, ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി തുടങ്ങിയവർക്ക് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ ആകാം.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, വിരമിച്ച ഐ.ആന്റ് പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ.ആന്റ് പിആർ.ഡി അഡീഷണൽ ഡയറക്ടർ, 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകർ എന്നിവർക്ക് കമ്മിറ്റിയിൽ അംഗമാകാം. എന്നാൽ, മൂന്നംഗ കമ്മിറ്റിയിലെ ഒരംഗം വനിതയായിരിക്കണം.45നും 70നും ഇടയിലായിരിക്കണം കമ്മറ്റി അംഗങ്ങളുടെ പ്രായമെന്നതാണ് മറ്റൊരു നിബന്ധന.

കമ്മിറ്റിയുടെ പരമാവധി കാലവധി രണ്ട് വർഷമാണ്. സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, കോടതികൾ, കമ്മീഷനുകൾ തുടങ്ങിയവർ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയിൽപ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ വകുപ്പുകൾ പാലിക്കുന്നുണ്ടെന്ന്ഈ മൂന്നംഗ കമ്മിറ്റി ഉറപ്പാക്കും.