25 വര്‍ഷത്തിനിടെ ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ ‘ട്രാഫിക്ക്’ ലോകകപ്പ് ഫൈനലിനെന്ന് സുന്ദര്‍ പിച്ചൈ

ന്യൂഡല്‍ഹി: കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ ‘ട്രാഫിക്ക്’ (ഡിസംബര്‍ 18) ലോകകപ്പ് ഫൈനല്‍ മത്സരത്തിനായിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ലോകം മുഴുവനും തിരഞ്ഞ് കൊണ്ടിരുന്നത് ഒരൊറ്റ കാര്യമാണെന്ന് സുന്ദര്‍ പിച്ചൈ പ്രതികരിച്ചു.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഗൂഗിളില്‍ കയറി ആളുകള്‍ തിരഞ്ഞത് ലോകകപ്പ് ഫൈനല്‍ മാച്ച് ആയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ തിരക്കായിരുന്നു ഗൂഗിളില്‍. ആളുകള്‍ക്ക് തിരഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം. ആ ഒരൊറ്റ കാര്യമറിയാന്‍ ഇതുവരെ കാണാത്ത തിരക്ക്. ഗൂഗിള്‍ പോലും അതിശയിച്ചുപോയെന്നാണ് സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് ഗൂഗിള്‍ സിഇഒ ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞത് മെസ്സി, എംബാപ്പെ, ഫിഫ വേള്‍ഡ് കപ്പ് എന്നിവയായിരുന്നുവെന്നാണ് വിവരം. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഈ വര്‍ഷം തിരഞ്ഞത് ഫിഫ വേള്‍ഡ് കപ്പ് ആണെന്ന് ‘ഇയര്‍ ഇന്‍ സര്‍ച്ച് 2022’ എന്ന റിപ്പോര്‍ട്ടില്‍ നേരത്തെ തന്നെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.