ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ സംസ്ഥാനത്ത് സ്‌പെഷല്‍ ഡ്രൈവെന്ന് ഡിജിപി

കോട്ടയം: സംസ്ഥാനത്ത് പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി പൊലീസിന്റെ സ്‌പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിപിയുടെ വാക്കുകള്‍

‘സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണ്. ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേട്ടതുള്ളല്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. കേസുകളില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ശക്തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷല്‍ ഡ്രൈവുകള്‍ നടക്കുന്നുണ്ട്. അത് ഇതുവരെ വിജയകരമാണ്. ഈ വര്‍ഷത്തെ കേസുകള്‍ പരിശോധിക്കുമ്പോള്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റില്‍ 200 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധനവുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്ക് തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. എസ്പിസി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. പുതുവര്‍ഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷല്‍ ഡ്രൈവുകള്‍ ഉണ്ടാകും. പട്രോളിങുകള്‍ നടക്കും. രഹസ്യ വിവരം ലഭിച്ചാല്‍ അതിനനുസരിച്ച് പ്രതികളെ പിടികൂടും.’