മുസ്ലിംലീഗിനെ ഇതുവരെ സിപിഎം ക്ഷണിച്ചിട്ടില്ല; ക്ഷണിച്ചാല്‍ നിലപാട് പറയാമെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: മുസ്ലിംലീഗിനെ ഇതുവരെ സിപിഎമ്മും ഇടതുപക്ഷവും അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോള്‍ മാത്രമേ അതിനെ കുറിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.

‘സിപിഎമ്മുമായുള്ള എതിര്‍പ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല. മാധ്യമങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോള്‍ നോക്കിയാല്‍ മതി. ഇപ്പോ അതിന്റെ സമയമല്ല. ബിജെപിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവര്‍ അവരുടെ ഉത്തരവാദിത്തം മറക്കാന്‍ പാടില്ല. കോണ്‍ഗ്രസ് എല്ലാ നേതാക്കളുടേയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കള്‍ക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോള്‍ അവര്‍ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാകാന്‍ പാടില്ല. അവരുടെ ആശയങ്ങളും നിലനില്‍ക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ’- അദ്ദേഹം ചൂണ്ടിക്കാട്ടി.