ബഫര്‍ സോണ്‍: കെസിബിസിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്; സമരം ദൗര്‍ഭാഗ്യകരമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ കെസിബിസി സമരം ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. ‘കെസിബിസിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. സമരത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ തയ്യാറാകണം. സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സമരങ്ങള്‍ക്ക് മത മേലധ്യക്ഷന്മാര്‍ കൂട്ടുനില്‍ക്കരുത്. ജോസ് കെ മാണി ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ചതാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം അറിയിച്ചു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ ജനജാഗ്രത യാത്ര നടത്തും. കെസിബിസി നേതൃത്വം നല്‍കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും. ബഫര്‍ സോണില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്. താമരശ്ശേരി രൂപത അധ്യക്ഷന്‍ തന്നെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ സ്ഥല പരിശോധന അടക്കം നടത്തി ബഫര്‍ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെങ്കിലും അശാസ്ത്രതീയമായ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന, ഇപ്പോഴത്തെ നടപടിക്രമങ്ങളില്‍ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതിനാല്‍, പ്രത്യക്ഷ സമരം തന്നെ തുടങ്ങാനാണ് തീരുമാനം. സഭാ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസങ്ങളില്‍ പള്ളികളില്‍ വായിക്കുകയും ചെയ്യും.

അതിനിടെ, ബഫര്‍സോണ്‍ വിദഗ്ധസമിതിയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.