സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ ആര് അണിനിരന്നാലും പിന്തുണക്കുമെന്ന് എം.വി ഗോവിന്ദന്‍

സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ ആര് അണിനിരന്നാലും പിന്തുണക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

‘ഗവര്‍ണര്‍ക്കെതിരായ പ്രശ്‌നത്തില്‍ ലീഗ് സര്‍ക്കാരിനൊപ്പം നിന്നു. ആര്‍.എസ്.പിയും സമാനനിലപാടാണ് സ്വീകരിച്ചത്. ഇത്തരം നിലപാടുകളെ തുറന്ന മനസോടെ സി.പി.എം.എം സ്വീകരിക്കും. കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികള്‍ എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജണ്ടകള്‍ക്കെതിരെ എല്‍.ഡി.എഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആര്‍ജിച്ചു. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവര്‍ണറുടെ സമീപനത്തിനെതിരെയും മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തു വന്നു. ആര്‍.എസ്.പിയും ഗവര്‍ണറുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത് യു.ഡി.എഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയില്‍ ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നു മാറ്റുന്ന ബില്ലിനെ യു.ഡി.എഫിനും പിന്തുണയ്ക്കേണ്ട സ്ഥിതിവിശേഷമുണ്ടായി. എല്‍.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളില്‍ മാത്രമല്ല, യുഡിഎഫിലും പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെടുത്തി’- അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.