ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിംഗിന് പിന്നില്‍ ചൈനീസ് സംഘമെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിംഗ് നടന്നത് ചൈനയില്‍ നിന്നാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരുമ്പോഴാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം വരുന്നത്. നവംബറിലാണ് ഹാക്കിംഗ് സ്ഥിരീകരിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തത്.

നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഡല്‍ഹി എയിംസിലെ സെര്‍വറുകളില്‍ ഹാക്കിംഗ് നടന്നത്. ആകെയുള്ള നൂറ് സെര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറാന്‍ സാധിച്ചത്. ഈ അഞ്ച് സെര്‍വറുകളിലെയും വിവരങ്ങള്‍ തിരിച്ചെടുത്ത് പുനസ്ഥാപിച്ചു എന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ തവാങ് സെക്ടറില്‍പ്പെടുന്ന യാങ്‌സേയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഡിസംബര്‍ ഒമ്പതിനാണ് ഏറ്റുമുട്ടിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ചയാണ് സൈന്യം വെളിപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു രാജ്യങ്ങളുടെയും സൈനികര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റിരുന്നു.