സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം ശിക്ഷക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടിയിൽ അപ്പീൽ നൽകി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിഷാമിനെതിരെ വധശിക്ഷ ആവശ്യപ്പെട്ടത് അപ്പീൽ സമർപ്പിച്ചത്.

പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയതെന്നും ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തിയല്ല പ്രതിയെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു.

2015 ജനുവരി 29ന് പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16 നാണ് മരണപ്പെട്ടത്.