2021-22 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ ബാങ്കുള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് വ്യക്തമാക്കി കേന്ദ്രം. ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ രേഖാമൂലം മറുപടി പറയുകയായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്. ബാങ്കുകള്‍ കിട്ടാക്കടത്തില്‍ നിന്ന് 33534 കോടി അവസാന സാമ്പത്തിക വര്‍ഷം തിരിച്ചുപിടിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

10 കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും ഏതെല്ലാം, പൊതുമേഖല ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആദ്യ 25 പേരുടെ വിവരങ്ങള്‍ എന്നീ ചോദ്യങ്ങളുമാണ് ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്.

അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണമുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ധനകാര്യ സഹമന്ത്രിയുടെ മറുപടി. എന്നാല്‍, അവസാന അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പയുടെ കണക്കും തിരിച്ചുപിടിച്ചതിന്റെ കണക്കും നല്‍കിയിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വര്‍ഷം 12,881 കോടി രൂപയുടെ തിരിച്ചുപിടിക്കുകയും ചെയ്തു. 2018-19 വര്‍ഷത്തില്‍ 2,36,265 കോടി രൂപയുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. 25,501 കോടി രൂപയുടെ വായ്പാ തിരിച്ചുപിടിക്കല്‍ നടന്നു. 2019-20-ല്‍ 2,34,170 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 30,016 കോടി രൂപ തിരിച്ചു പിടിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,02,781 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ആ സാമ്പത്തിക വര്‍ഷത്തില്‍ 30,104 കോടി രൂപ കണ്ടുകെട്ടിയതായും മന്ത്രി വ്യക്തമാക്കി.