ന്യഡൽഹി: രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം എത്തുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ അഥവാ എഎൻപിആർ ക്യാമറകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സംവിധാനം. ടോൾ പ്ലാസകളിലെ തിരക്കൊഴിവാക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗ് അവതരിപ്പിച്ചത്. ഇവ ഫലപ്രദമല്ലെന്ന് മനസിലായതോടെയാണ് കേന്ദ്ര സർക്കാർ പുതിയ സംവിധാനം ആവിഷ്ക്കരിക്കുന്നത്.
നിലവിൽ ഇന്ത്യയിലെ 97 ശതമാനം ടോൾ പ്ലാസകളിലും പിരിവ് ഫാസ്ടാഗ് വഴിയാണ്. എഎൻപിആർ ക്യാമറകൾ വരുന്നതോടെ ടോൾ പ്ലാസകളോ ഫാസ്ടാഗോ ഇല്ലാതെ തന്നെ പണം ഉടമയുടെ ബാങ്കിൽ നിന്ന് ഓട്ടോമാറ്റിക് ആയി ഡെബിറ്റ് ആകും. റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന എഎൻപിആർ ക്യാമറകൾ വണ്ടികളുടെ നമ്പർപ്ലേറ്റ് വായിച്ച് അതുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ തുക ഈടാക്കുമെന്ന് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേസ് വ്യക്തമാക്കുന്നു.
2019 ന് ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളിൽ മാത്രമാണ് ഒഇഎം നമ്പർ പ്ലേറ്റുകളുള്ളത്. ഇത്തരം നമ്പർ പ്ലേറ്റുകൾ മാത്രമേ എഎൻപിആർ ക്യാമറയ്ക്ക് റീഡ് ചെയ്യാൻ കഴിയൂ. അതുകൊണ്ട് തന്നെ വിലയൊരു ഭാഗം വണ്ടികളും ഈ സംവിധാനത്തിൽ നിന്ന് പുറത്താകും. ചളി തെറിക്കുകയും, മണ്ണ് പറ്റുകയും മറ്റും ചെയ്ത നമ്പർ പ്ലേറ്റുകളും ക്യാമറയ്ക്ക് വായിക്കാൻ പറ്റില്ല. ഇത്തരം വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കുന്നത് പ്രയാസം സൃഷ്ടിച്ചേക്കുമെന്നാണ് വിവരം.