പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം

മുള്‍ട്ടാന്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഇംഗ്ലണ്ട് (2-0)സ്വന്തമാക്കി. 22 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട്, പാകിസ്താനില്‍ ഒരു ടെസ്റ്റ് പരമ്ബര നേടുന്നത്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്-281,275, പാകിസ്താന്‍-202, 328

രണ്ടാം ഇന്നിംഗ്‌സില്‍ 355 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍, നാലാം ദിനം നാലിന് 198 എന്ന നിലയിലാണ് ക്രീസിലെത്തിയത്. ആറ് വിക്കറ്റ് ശേഷിക്കെ 157 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 328 റണ്‍സിന് ഓള്‍ ഔട്ടായ പാകിസ്താന്‍ 26 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ നേടിയത് 281 റണ്‍സ്. 63 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും 60 റണ്‍സ് നേടിയ ഒലി പോപ്പുമാണ് ഇംഗ്ലണ്ടിനായി പിടിച്ചുനിന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അബ്റാര്‍ അഹമ്മദാണ് ഇംഗ്ലണ്ടിന്റെ വീഴ്ത്തിയത്. മറുപടി ബാറ്റിങില്‍ പാകിസ്താന്‍ 202 റണ്‍സിന് വീണു. നായകന്‍ ബാബര്‍ അസം 75 റണ്‍സെടുത്ത് ടോപ് സ്‌കോററായി.സൌദ് ഷക്കീല്‍ 63 റണ്‍സ് നേടി പിന്തുണകൊടുത്തു.

69 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവിടെയും അബ്‌റാറിന്റെ പന്തുകള്‍ക്ക് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഉത്തരമില്ലായിരുന്നു. 108 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് പിടിച്ചുനിന്നത്. ബെന്‍ ഡക്കറ്റ് 79 റണ്‍സ് നേടി. ഇതോടെ ഇംഗ്ലണ്ട് പാകിസ്താന് മുന്നില്‍ 355 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിങില്‍ പാകിസ്താന് 66 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിറന്നെങ്കിലും പിന്നെ പിടിവിട്ടു. സൌദ് ഷക്കീലും ഇമാമുല്‍ ഹഖും പൊരുതിയെങ്കിലും ആവശ്യമായ സമയത്ത് ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡായിരുന്നു കേമന്‍.

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 74 റണ്‍സിന്റെ വിജയം നേടിയിരുന്നു. പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 17ന് കറാച്ചിയില്‍ തുടങ്ങും. അതേസമയം തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാമെന്ന പാകിസ്താന്‍ പ്രതീക്ഷ അവസാനിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ ടെസ്റ്റ് പരമ്ബര തോല്‍വി നേരിട്ട പാകിസ്താന്‍, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ 42.42 ശതമാനം പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.