ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജി; ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്‌

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഈ മാസം 15ന് പ്രത്യേക സിറ്റിംഗ്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരെ മറ്റുനടപടികള്‍ പാടില്ലെന്നും കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം, ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നേരത്തെ ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി ഉത്തരവിനെ ആശ്രയിച്ചായിരിക്കും കേസില്‍ സിബിഐയുടെ തുടര്‍നടപടികള്‍. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ നീങ്ങിയേക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ പോയ സിബിഐ, കോടതിയില്‍ ചൂണ്ടിക്കാണിച്ചത് കേസിന്റെ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു.