ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൗരവമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബൂത്ത് തലങ്ങളിൽ നല്ല പ്രവർത്തനം നടന്നെന്നാണ് കിട്ടിയ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിളക്കമുള്ള വിജയമാണ് ഹിമാചൽ പ്രദേശിൽ നേടിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച നടക്കുന്നുവെന്നും ഉടൻ തീരുമാനം ഉണ്ടാകില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഗുജറാത്തിൽ നിശബ്ദ പ്രചാരണം പാളിയോ എന്നത് പരിശോധിക്കും. ആംആദ്മി പാർട്ടി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി പേടിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടൻ ഉണ്ടാകില്ല. അത് തുടരുകയാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് തകർന്നടിയുന്ന കാഴ്ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. 16 സീറ്റുകൾ മാത്രമാണ് ഗുജറാത്തിൽ കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.