ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; മോദി പ്രഭാവം മറികടന്ന് കോൺഗ്രസിന്റെ വിജയം

ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ്. 39 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 26 സീറ്റുകൾ ബിജെപിയും നേടി. തുടർ ഭരണം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഹിമാചൽ ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം. എന്നാൽ ഫലപ്രഖ്യാപനം കോൺഗ്രസിന് അനുകൂലമായിരുന്നു. 1985 ന് ശേഷം ഹിമാചലിൽ ഒരു പാർട്ടിക്കും തുടർഭരണം ലഭിച്ചിട്ടില്ല. 45 സീറ്റുകളാണ് കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത്.

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന്റെ അഗ്നിവീർ പദ്ധതിയോടുള്ള വിധിയെഴുത്ത് എന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ വ്യക്തമാക്കിയത്. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ സ്വാധീനിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹിമാചലിൽ സർക്കാർ രൂപീകരണ നീക്കം കോൺഗ്രസ് ആരംഭിച്ചു.