താജ്മഹലിന്റെ പഴക്കം നിര്‍ണയിക്കുന്നത് കോടതിയുടെ പണിയല്ല: സുപ്രീംകോടതി

താജ്മഹലിന്റെ പഴക്കം നിര്‍ണയിക്കുന്നത് കോടതിയുടെ പണിയല്ലെന്ന് സുര്‍ജിത് സിങ് യാദവ് എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി. ഹര്‍ജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം, ചരിത്ര പുസ്തകങ്ങളില്‍ നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണം. താജ്മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദ്ദേശം നല്‍കണം. താജ്മഹല്‍ നില നില്‍ക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ തന്നെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രകാരന്‍മാര്‍ ഒരിടത്തും ഇത് പരാമര്‍ശിച്ചില്ല എന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

എന്നാല്‍, ചരിത്രം പരിശോധിക്കലല്ല കോടതിയുടെ ജോലി എന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ ഹര്‍ജി ഇത്തരം കാര്യങ്ങള്‍ക്കല്ലെന്നും കോടതി അറിയിച്ചു.