‘ഗോള്‍ഡന്‍ ബൂട്ടല്ല, ലക്ഷ്യം ലോകകപ്പ്’; ഖത്തറില്‍ തിളങ്ങി എംബാപ്പെ

ദോഹ: ഗോള്‍ഡന്‍ ബൂട്ടിനല്ല ലോകകപ്പ് നേടാനുള്ള ലക്ഷ്യവുമായാണ് ഖത്തറിലെത്തിയതെന്ന് ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും താരം പറഞ്ഞു.

‘ഗോള്‍ഡന്‍ ബൂട്ടിനായല്ല, ഈ ലോകകപ്പ് നേടാനാണ് ഞാന്‍ ഇവിടെ വന്നത്. അതില്‍ വിജയിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ സന്തോഷവാനായിരിക്കും’- എംബാപ്പെ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കുന്നില്ലെന്ന വിമര്‍ശനം എംബാപ്പെക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതികരണവും താരത്തില്‍ നിന്നുണ്ടായി. ‘എന്തുകൊണ്ടാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്തതെന്ന് ചോദിക്കുന്നുണ്ട്, അതില്‍ വ്യക്തിപരമായി ഒന്നുമില്ല, മാധ്യമപ്രവര്‍ത്തകരോട് ദേഷ്യവുമില്ല, പക്ഷേ ടൂര്‍ണമെന്റിലും എന്റെ പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്- എംബാപ്പെ വ്യക്തമാക്കി.

പോളണ്ടിനെതിരെ ഇരട്ടഗോളുകള്‍ കൂടി നേടിയതോടെ എംബാപ്പെ ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലാണ്. നാല് കളികളില്‍ നിന്നാണ് എംബപ്പെ അഞ്ച് ഗോളുകള്‍ അടിച്ചുകയറ്റിത്. കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തിരുന്നത്. രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെയ്ക്കാണ്. താരത്തിന്റെ തകര്‍പ്പന്‍ ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഫ്രാന്‍സും. കരുത്തരായ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി. പോളണ്ടുമായുള്ള മത്സരത്തിന് പിന്നാലെയാണ് എംബാപ്പെ തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. ടീമിന്റെ മുന്നേറ്റത്തില്‍ ഏറ്റവുമധികം കയ്യടി നേടുന്ന താരവും എംബാപ്പെയാണ്.