തിരുവനന്തപുരം: 2022 ലെ ആദ്യ ഒമ്പത് മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ. ഇത് കേരളത്തിന്റെ സർവകാല റെക്കോഡാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നത്. എറണാകുളത്താണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയത്, 28,93,631 പേർ എറണാകുളത്തെത്തി. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ടെന്നും ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനയുണ്ടായി. ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച സംസ്ഥാനത്തെ ജിഡിപി കുതിപ്പിനെയും സഹായിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
റെസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുവർഷത്തിൽ 67,000 പേർ പ്രയോജനപ്പെടുത്തി. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്താൻ ഓട്ടോത്തൊഴിലാളികളെയും ക്ലബ്ബിൽ ചേർക്കുന്നത് പരിഗണിക്കും. വിനോദ?സഞ്ചാര പ്രചാരണമാണ് ഇതിന്റെയും ലക്ഷ്യം. വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും. കെടിഡിസിയുടെ സഹകരണത്തിൽ ബോൾഗാട്ടി പാലസ്, കുമരകം വാട്ടർസ്കേപ് എന്നിവിടങ്ങളിൽ കാരവൻ പാർക്കുകൾ സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഇടപെടലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു വകുപ്പുകളുമായി ഈ വിഷയം ചർച്ച ചെയ്യും. ബേപ്പൂർ മാതൃകയിൽ ഒമ്പതു ജില്ലയിൽ കടൽപ്പാലങ്ങൾ നിർമിക്കും. ഇതിനായി കെടിഡിസിയുമായി ആലോചിക്കുന്നുണ്ട്. ബീച്ച് സ്പോർട്സും നടപ്പാക്കും. മലയോര ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതിലൂടെ ഹൈക്കിങ്, ട്രക്കിങ് സാധ്യതകൾ വിപുലീകരിക്കാൻ ഇവിടങ്ങളിലേക്കുള്ള ഗൂഗിൾ ലിങ്കുകൾ പങ്കുവയ്ക്കും. ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ നൂറിലധികം പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന തരത്തിൽ ആസൂത്രണം ചെയ്യുകയാണെന്നും പി എ മുഹമ്മദ് റിയാസ് വിശദീകരിച്ചു.

