പോളണ്ടിനെ തകര്‍ത്ത് മെസ്സിപ്പട പ്രീക്വാര്‍ട്ടറില്‍

പോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജൂലിയന്‍ അല്‍വാരസും അലിസ്റ്ററുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് തോല്‍വി ഏറ്റുവാങ്ങിയ മെസ്സിപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്ബ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് എത്തുന്നത്. ആസ്‌ത്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.

കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ചാണ് അര്‍ജന്റീന തുടങ്ങിയത്. പത്താം മിനിറ്റില്‍ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിയകറ്റി. 17-ാം മിനിറ്റില്‍ അര്‍ജന്റീനുടെ അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടലില്‍ അത് ഗോളായില്ല. 36-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഗോള്‍കീപ്പര്‍ സെസ്നി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. പിന്നാലെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍ മാത്രം നേടാനായില്ല.

എന്നാല്‍, രണ്ടാം പകുതിയില്‍ കളിയുടെ സ്വഭാവം തന്നെ അര്‍ജന്റീന മാറ്റി. മിനിറ്റുകളുടെ വ്യത്യാസത്തില്‍ പന്തുമായി പോളണ്ട് വല ലക്ഷ്യമാക്കി അര്‍ജന്റീനന്‍ താരങ്ങള്‍ കുതിച്ചു. എന്നാല്‍ 47-ാം മിനിറ്റില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് അലിസ്റ്റര്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീനയുടെ ആദ്യ ഗോള്‍. വീണ്ടും തുടരെ തുടരെ ആക്രമണങ്ങള്‍. എന്നാല്‍ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ പോളണ്ട് ഗോള്‍ കീപ്പര്‍ സെസ്നിയുടെ മുന്നില്‍ അവസാനിച്ചു. പക്ഷേ 67-ാം മിനിറ്റില്‍ വീണ്ടും സെസ്നിക്ക് പിഴച്ചു. ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്കായി രണ്ടാം ഗോളടിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ്സ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ടാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. 72-ാം മിനിറ്റില്‍ അല്‍വാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് പ്രതിരോധതാരം കിവിയോര്‍ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു. വൈകാതെ അര്‍ജന്റീന ആധികാരികമായി ഗ്രൂപ്പ് ചാമ്ബ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്.