കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. നരഹത്യാ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷണൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
നരഹത്യാ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. രണ്ടുമാസത്തേക്ക് കേസിന്റെ വിചാരണ നിർത്തിവെയ്ക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ ചുമത്തിയ മനഃപൂർവമായ നരഹത്യാക്കുറ്റം ഒഴിവാക്കി തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ ഒന്നാം പ്രതിയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയാണ് വഫ ഫിറോസ്. ഇരുവരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമാണ് ശ്രീറാമിനെതിരെ നിലനിൽക്കുന്നുവെന്ന് കോടതി അറിയിച്ചിരുന്നു.

