ബ്രൂസ് ലീയുടെ മരണം ഇങ്ങനെയോ?

ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ബ്രൂസ് ലീയുടേ മരണകാരണം പുറത്ത്. 32-ആം വയസ്സില്‍ വിടപറഞ്ഞ ഈ ഇതിഹാസ താരത്തിന്റെ മരണത്തെക്കുറിച്ച് നിരവധി കഥകള്‍ നിലവില്‍ പ്രചാരത്തിലുണ്ട്.

അമിതമായി വെള്ളം കുടിയാണ് ബ്രൂസ് ലീയുടെ ജീവനെടുത്തത് എന്നാണ് പുതിയ കണ്ടെത്തല്‍. ഹൈപ്പോ നട്രീമിയയാണ് ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീര്‍വീക്കത്തിന് കാരണമായതെന്നാണ് ക്ലിനിക്കല്‍ കിഡ്‌നി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഗവേഷകരുടെ അഭിപ്രായത്തില്‍, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്‌ബോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുകയും ചെയ്യും.

ശരീരത്തിലേക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാന്‍ ലീയുടെ വൃക്കകള്‍ക്ക് സാധിച്ചില്ല. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹം കൂടാന്‍ കാരണമായെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 1973 ജൂലൈയില്‍ 20 നാണ് ദുരൂഹമായ സാഹചര്യത്തില്‍ ബ്രൂസ് ലീയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരിച്ച ദിവസം ലീ കഞ്ചാവ് ഉപയോഗിച്ചിരുന്നു. 9.30ന് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. അതിനു പിന്നാലെ ചൈനീസ് ഗുണ്ടകള്‍ കൊന്നതാണെന്നും അതല്ല ഹീറ്റ് സ്‌ട്രോക്കാണെന്നും തുടങ്ങി നിരവധി കഥകള്‍ ഉയര്‍ന്നിരുന്നു.