രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തെക്കെ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം ദേശീയ നേതൃത്വം. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്ന പരാമര്‍ശമുള്ളത്.

‘രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരിയില്‍ നിന്നും ശ്രിനഗര്‍ വരെയുള്ള നൂറ്റമ്ബത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നു’- കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ സിപിഎമ്മിന്റെ കേരളാ നേതാക്കള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളില്‍ നിന്നും യാത്രക്കെതിരെ വിമര്‍ശന സ്വരമുയര്‍ന്നിരുന്നു. യാത്രയുടെ കൂടുതല്‍ ദിവസങ്ങള്‍ കേരളത്തിലാണെന്നതിനെയും സിപിഎം കേരളാ നേതൃത്വം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.