ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനം; ക്രമീകരണങ്ങൾ സജ്ജമാക്കിയതായി കേരളാ പോലീസ്

തിരുവനന്തപുരം: സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായുള്ള ക്രമീകരണങ്ങൾ കേരളാ പോലീസ് സജ്ജമാക്കി. കോവിഡിന് ശേഷമുള്ള തീർഥാടനമായതിനാൽ തീർഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പോലീസ് രൂപം നൽകിയിരിക്കുന്നത്. കേരളാ പോലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതൽ പോലീസിനെ വിന്യസിക്കും. തീർഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാൻ ബൈക്ക്, മൊബൈൽ പട്രോളിംഗ് എന്നിവ ഉണ്ടാകും.

സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകൾ സുരക്ഷയൊരുക്കും. വാഹന തിരക്ക് നിരീക്ഷിക്കുന്നതിന് ജില്ലാ അതിർത്തിയിൽ സിസിറ്റിവി കാമറകൾ ഉണ്ടാകും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻഡിആർഎഫ്, ആർഎ എഫ് ടീമിനെ വിന്യസിക്കും. പ്രധാന സ്ഥലങ്ങളിൽ കേരള പോലീസിന്റെ കമാൻഡോകളെ വിന്യസിക്കും. നിരീക്ഷണത്തിനായി നേവിയോടും എയർഫോഴ്സിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ തീർഥാടനത്തിനായി ഡ്രോൺ സേവനം ഉപയോഗിക്കും.

പ്രധാന വാഹന പാർക്കിംഗ് ഏരിയ നിലയ്ക്കൽ ആണെന്നും അനധികൃത പാർക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഇടത്താവളങ്ങളിൽ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാർഡ്, മറ്റ് സുരക്ഷ സംവിധാനങ്ങൾ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇന്റലിജൻസ്, ഷാഡോ പോലീസ്, ക്രൈം നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകരെ സഹായിക്കുന്നതിനും പ്രശ്നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പോലീസുകാരെ നിയോഗിക്കും. മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് ഒരു നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. തീർഥാടന ദിവസങ്ങളിൽ മുഴുവൻ സമയവും പോലീസ് സേനയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പത്തനംതിട്ട കെഎസ്ആർടിസി എയ്ഡ് പോസ്റ്റിൽ പോലീസിനെ നിയോഗിക്കും.