തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന് പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്ന് അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ കൈയിൽ എല്ലാ തെളിവുമുണ്ടെന്നും സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയമെന്നും അദ്ദേഹം അറിയിച്ചു.
നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഎം. മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജിച്ച് പോയി. തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു. വേണമായിരുന്നോ ഇതൊക്കെയെന്ന് അദ്ദേഹം ചോദിക്കുന്നു. ശ്രീരാമകൃഷ്ണൻ കുടിച്ച്, സ്വപ്നയുടെ മുറിയിൽ കിടന്നില്ലേ. മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഭയം കൊണ്ടാണെന്നും സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നു. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റിവെച്ചു. പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാലയളവിൽ വില കുറഞ്ഞത് പിണറായി വിജയന് മാത്രമാണ്. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ല.ക്രമസമാധാന നില തകർന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.