68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: 68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു. മലയാളത്തിന് ഇത്തവണ 8 പുരസ്‌കാരങ്ങള്‍ ആണ് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയും മികച്ച നടനുള്ള അവാര്‍ഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം നടന്‍ ബിജു മേനോനും ഏറ്റുവാങ്ങി.

മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ സച്ചിയുടെ പുരസ്‌കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയും സ്വീകരിച്ചു.

പ്രധാന പുരസ്‌കാരങ്ങള്‍:

മികച്ച നടി : അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്)

മികച്ച നടന്‍: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ്ഗണ്‍(തനാജി )

മികച്ച സഹനടന്‍: ബിജു മേനോന്‍ (അയ്യപ്പനും കോശിയും)

മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)

മികച്ച സംഘട്ടനം : മാഫിയ ശശി

മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ

മികച്ച മലയാള സിനിമ : തിങ്കളാഴ്ച നിശ്ചയം

പ്രത്യേക പരാമര്‍ശം: വാങ്ക്

നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ (‘ശബ്ദിക്കുന്ന കലപ്പ’)

മികച്ച പുസ്തകം:അനൂപ് രാമകൃഷ്ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്തകം

മികച്ച വിദ്യാഭ്യാസ ചിത്രം : ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ്’ (നന്ദന്‍).

മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍.

വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള (മാലിക്) അവാര്‍ഡ് ലഭിച്ചത്. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍. എസ് തമന്‍ സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ജി വി പ്രകാശിന് പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ലഭിച്ചു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.