കേവല നിരോധനം കൊണ്ടു മാത്രം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ കഴിയില്ല; വി ഡി സതീശൻ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേവല നിരോധനം കൊണ്ടു മാത്രം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരെ നിരോധിക്കണം, നിർത്തേണ്ടിടത്ത് നിർത്തണം. വർഗീയമായ വേർതിരിവ് ഉണ്ടാക്കാൻ പാടില്ല. വെറുപ്പും വിദ്വേഷവും പടർത്തി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. അതിനെ തങ്ങൾ ചെറുക്കുമെന്നും രാഷ്ട്രീയമായിത്തന്നെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേവല നിരോധനം കൊണ്ടുമാത്രം ഇത്തരം ശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ല. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്ന തീരുമാനം തങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആർഎസ്എസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇതുമായി കോൺഗ്രസ് സമരസപ്പെടില്ല. നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാണ് ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കലല്ല ഒന്നിപ്പിക്കലാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്പര സഹായങ്ങളോടെയാണ് ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയുമെല്ലാം നിലനിൽപ്പ്. ഇത്തരം ശക്തികൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിർത്തേണ്ടിടത്ത് നിർത്തണം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം അതാണ്. ഭാരജ് ജോഡോ രാജ്യത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.