പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയ്ഡുകള്‍; നിരവധി പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

അതേസമയം, എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. പരിശോധനയില്‍ മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമില്‍ 21 പേരെയും മഹാരാഷ്ട്രയില്‍ 8 പേരേയെും ഗുജറാത്തില്‍ 15 പേരെയും ദില്ലിയില്‍ 34 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷഹീന്‍ബാഗില്‍ നിന്നാണ് 30 പേരെ കസ്റ്റഡിയില്‍ എടുത്തത്. മഹാരാഷ്ട്രയില്‍ താനെയില്‍ നിന്നാണ് 4 പിഎഫ്‌ഐ പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. രണ്ടു പേരെ എടിഎസ് നാസികില്‍ നിന്നും രണ്ടു പേരെ മലേഗാവില്‍ നിന്നും പിടികൂടി. മറാത്തവാഡ മേഖലയില്‍ നിന്ന് 21 പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. യുപിയില്‍ ലക്‌നൗ, മീററ്റ് എന്നിവിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടന്ന എന്‍ഐഎ പരിശോധനയ്ക്ക് എതിരെ ബാഗല്‍കോട്ടില്‍ പ്രതിഷേധിച്ച 7 പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിലും ഇന്ന് കര്‍ണാടക പൊലീസ് പരിശോധന നടത്തുന്നുണ്ട്.