വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നു: എസ്. ജയശങ്കര്‍

വാഷിങ്ടണ്‍: വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്യുന്നു എന്ന വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍. യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്. ജയശങ്കറിന്റെ വാക്കുകള്‍

‘ഞാന്‍ മാധ്യമങ്ങളെ നോക്കുന്നു. നിങ്ങള്‍ക്കറിയാവുന്ന ചില പത്രങ്ങളുണ്ട്. ഈ പട്ടണത്തില്‍ ഉള്‍പ്പെടെ അവര്‍ എന്താണ് എഴുതാന്‍ പോകുന്നത്. നോക്കൂ, ഇന്ത്യ എത്രയധികം അതിന്റെ വഴിക്ക് പോകുന്നുവോ, തങ്ങളാണ് ഇന്ത്യയുടെ സംരക്ഷകരും രൂപകല്‍പ്പകരും എന്ന് വിശ്വസിക്കുന്ന ആളുകള്‍ക്ക് ഇന്ത്യയില്‍ സ്ഥാനം നഷ്ടപ്പെടും. ഈ സംവാദകര്‍ പുറത്ത് വരും. അത്തരം ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ വിജയിക്കുന്നില്ല. അത്തരം ഗ്രൂപ്പുകള്‍ പുറത്തു നിന്ന് വിജയിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ പുറത്ത് നിന്ന് ഇന്ത്യയെ രൂപപ്പെടുത്താന്‍ ശ്രമിക്കും. മാധ്യമങ്ങള്‍ എന്താണ് കവര്‍ ചെയ്യുന്നത്? മാധ്യമങ്ങള്‍ എന്താണ് കവര്‍ ചെയ്യാത്തത്? കശ്മീരുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അയഥാര്‍ഥ്യമാണ്. നമ്മള്‍ അത് വിട്ടുകൊടുക്കരുത്. നമ്മള്‍ അതിനെ എതിര്‍ക്കണം. നമ്മള്‍ വിദ്യാഭ്യാസം നല്‍കണം. ആഖ്യാനം രൂപപ്പെടുത്തണം. ഇതൊരു മത്സര ലോകമാണ്. നമ്മുടെ സന്ദേശങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്. അതാണ് നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം. പാശ്ചാത്യ ഇതര ലോകത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. വികസ്വര രാജ്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന ഇന്ത്യ അത്തരം രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ രാജ്യാന്തര വേദിയില്‍ എത്തിക്കുന്നതില്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനത്തിലും അടുത്തയിടെ നടന്ന മറ്റുചില രാജ്യാന്തര സമ്മേളനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് ഒട്ടേറെ ആളുകള്‍ എന്നോട് സംസാരിച്ചു. രാജ്യത്തെ വേറിട്ട ഭൂപ്രകൃതിയും മോദിയുടെ നേതൃത്വവുമാണ് ഇന്ത്യയെ നിര്‍ണായകമാക്കുന്നത്. ജി20 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് ഭക്ഷണം, ഊര്‍ജ സുരക്ഷ, പരിസ്ഥിതി, വായ്പ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗ്രൂപ്പിലെ സ്വാധീന ശക്തികളുമായി ചര്‍ച്ച നടത്തും.’