റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കൽ; കർശന നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നു. 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. നിർമ്മാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും.

ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വ്യക്തമാക്കി.