ബസിൽ സ്ത്രീകളെ തുറിച്ചു നോക്കിയാൽ കേസെടുക്കാം; മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്

ചെന്നൈ: മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്. ബസ് ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്. തമിഴ്നാട് ഭേദഗതി അനുസരിച്ച് ബസിൽ സ്ത്രീകളെ തുറിച്ചു നോക്കിയാൽ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം.

ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കൽ തുടങ്ങിയവയെല്ലാം ശിക്ഷാർഹമായ പ്രവൃത്തികളാണ്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചത്. 1989 ലെ നിയമമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പുതുക്കിയത്.

സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടർ ഇറക്കി വിടുകയോ പോലീസിന് കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തിൽ വ്യക്തമാക്കുന്നു. ബസ്സിനുള്ളിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെ പൊലീസിന് കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകൾ പറയൽ, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്. ബസുകളിൽ കണ്ടക്ടർമാർ പരാതി പുസ്തകം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഇത് അധികൃതർക്കു മുന്നിൽ ഹാജരാക്കണമെന്നും പുതിയ നിയമം നിർദേശിക്കുന്നു.