വീണ്ടും സംസ്ഥാന സർക്കാരിനെതിരെ പോര് കടുപ്പിച്ച് ഗവർണർ; വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: വീണ്ടും സംസ്ഥാന സർക്കാരിനെതിരെ പോര് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള വി സി നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണർ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

സർക്കാരിന് താൽപ്പര്യമുള്ള വ്യക്തിയെ വൈസ് ചാൻസലറാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണർക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്. നിയമവകുപ്പ് പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കാനിരിക്കെയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.

കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ് ഗവർണറുടെ നോമിനി. കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊ ബട്ടു സത്യനാരായണയാണ് യുജിസി നോമിനി. സർവ്വകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാണ് ഗവർണർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓർഡിനൻസ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സർക്കാരിന്റെയും സർവ്വകലാശാലയുടേയും നീക്കം. അതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കി ഗവർണർ നീക്കം നടത്തിയത്. ഗവർണറുടെ ഉത്തരവ് മറികടക്കുന്ന കാര്യം സർക്കാരിന് പ്രയാസമാണ്.