ഭൂമി തട്ടിയെടുത്തെന്ന കേസ്; എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ആദിവാസിയെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. എന്നാല്‍, ഏറെ വിവാദത്തില്‍ പെട്ട ഒരാളെ എച്ച്ആര്‍ഡിഎസ് സംരക്ഷിക്കുന്നുണ്ട്. അതിന്റെ പക തീര്‍ക്കുകയാണ് സര്‍ക്കാരെന്ന് അജി കൃഷ്ണന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

ഷോളയാര്‍ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട രാമന്‍ എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് പാലക്കാട് ഷോളയാര്‍ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയ്യേറി എന്നാണ് കേസ്. ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന് എച്ച്ആര്‍ഡിഎസിന്റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന ആക്ഷേപവും ഉയന്നിട്ടുണ്ട്.