ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് തുടങ്ങും

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്ബര ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തുടങ്ങും. പരമ്ബരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ടി20 പരമ്ബര നേടിയ ആത്മവിശ്വാസത്തില്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. പകരം വീട്ടാന്‍ ഇംഗ്ലണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തും.

മൂന്നാം ട്വന്റി 20യ്ക്കിടെ പരിക്കേറ്റ മുന്‍നായകന്‍ വിരാട് കോലി കളിക്കുമോയെന്ന് ഉറപ്പില്ല. തകര്‍പ്പന്‍ സെഞ്ച്വറിയോടെ സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത ബുമ്ര, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ടീമില്‍ സ്ഥാനം പിടിക്കാന്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേയും തമ്മിലാണ് മത്സരം. ഏകദിനത്തില്‍ നായകനായി ജോസ് ബട്ലറിന്റെ ആദ്യമത്സരമാണിത്. ഉഗ്രന്‍ ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ബെന്‍ സ്റ്റോക്സും തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്തുകൂട്ടും. അവസാന പത്ത് ഏകദിനത്തില്‍ ഒന്‍പതിലും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ പത്ത് കളിയില്‍ ആറില്‍ ജയിച്ചു. നിലവിലെ താരങ്ങളില്‍ ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് ജോ റൂട്ട്. രോഹിത് ഇംഗ്ലണ്ടിനെതിരെ 24 ഏകദിനത്തില്‍ ഏഴ് സെഞ്ച്വറി നേടിയിട്ടുണ്ട്. സാധ്യതാ ഇലവന്‍ അറിയാം..

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍/ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഓവര്‍ടോണ്‍/ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍, റീസെ ടോപ്ലി.