മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലുമാണ് കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്സ്’ കൊള്ളയുടെയും, തൊഴിലില്ലായ്മയുടെയും സുനാമിയാണ് ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനദ്രോഹ നയങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അമർനാഥിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ രാഹുൽ അനുശോചനം രേഖപ്പെടുത്തി.

അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനത്തിൽ നിരവധി ഭക്തരെ കാണാതാവുകയും മരിക്കുകയും ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.