ന്യൂഡൽഹി: വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് ഇൻഷുറൻസ് പ്രീമിയം തുക ഈടാക്കുന്നു. ഇൻഷുറൻ ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്പ്മെന്റ് അതോറിട്ടി ഓഫ് ഇന്ത്യ (ഐ ആർ ഡി എ ഐ) അനുമതി നൽകി. വാഹനം എത്ര ദൂരം സഞ്ചരിക്കുന്നു, ഡ്രൈവിംഗ് രീതി എന്നിവ പരിഗണിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്.
വാഹനം കൂടുതൽ ഉപയോഗിക്കുന്നവരും കുറച്ച് ഉപയോഗിക്കുന്നവരും ഒരുപോലെ പ്രീമിയം അടയ്ക്കുന്നതിലെ അശാസ്ത്രീയത കണക്കിലെടുത്താണ് പുതിയ തീരുമാനം. അടുത്ത ഒരുവർഷം കാർ എത്ര ഓടുമെന്ന് ഉടമ കമ്പനികൾക്ക് മുന്നിൽ വ്യക്തമാക്കണം. ഇതിനനുസരിച്ചാണ് എത്രയാണ് പ്രീമിയം തുക എന്ന് നിശ്ചയിക്കപ്പെടുന്നത്. ഇനി മുൻകൂട്ടി അറിയിച്ച കിലോമീറ്ററിനെക്കാൾ കൂടുതൽ ഓടേണ്ടിവന്നാൽ കൂടുതൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ഓൺ ഡാമേജ് (ഒ ഡി) കവറേജിൽ ടെക്‌നോളജി അധിഷ്ഠിതമായി പ്രീമിയം നിർണയിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇൻഷുറൻസ് എടുത്തിട്ടുള്ള വ്യക്തിയുടെ വാഹന ഉപയോഗം നിരീക്ഷിക്കാൻ ജിപിഎസ് സാങ്കേതിക വിദ്യ അടക്കമുള്ളവയുടെ സേനവമായിരിക്കും ഇൻഷുൻസ് കമ്പനികൾ പ്രയോജനപ്പെടുത്തുന്നത്.. ഒരുവർഷം 10,000 കിലോമീറ്ററിൽ താഴെ ഓടുന്നവർക്ക് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാവും എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

