ഫാരിസ് അബൂബക്കറാണ് പിണറായി വിജയന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ്. ഇപ്പോൾ തനിക്കെതിരെ വന്നിരിക്കുന്ന പീഡന ആരോപണം, ഫാരിസ് അബൂബക്കറുമായുള്ള പിണറായി വിജയന്റെ ബന്ധം പുറത്തു പറയാൻ പോകുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്ന് പി സി ജോർജ് ആരോപിച്ചു.

ഫാരിസ് അബൂബക്കറാണ് പിണറായി വിജയന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്. മലപ്പുറത്ത് വെച്ച് നടന്ന സി.പി.എം പാർട്ടി സമ്മേളനത്തിൽ വി.എസിനെ വീഴ്ത്തി പാർട്ടിയെ പിണറായിയുടെ കീഴിലാക്കിയത് ഫാരിസാണ്. 14 ജില്ലകളിൽ 11 ജില്ലകളുടെ ഭൂരിപക്ഷവുമായിട്ടാണ് വി എസ് പാർട്ടി സമ്മേളനത്തിന് എത്തിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വി എസ് അച്യുതാനന്ദൻ ദയനീയമായി പരാജയപ്പെട്ടു. പിണറായി വിജയന്റെ മെന്ററായിരുന്ന ഫാരിസ് അബൂബക്കർ അവിടെ ഒളിച്ചു താമസിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. പണം കൊടുത്ത് ചാക്കിടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

11 ജില്ലാ കമ്മിറ്റിയും പിടിച്ച വി എസിനെ ദയനീയമായി പരാജയപ്പെടുത്തി പിരിച്ചു വിടുകയും ചെയ്തു. അന്നാണ് പിണറായിയുടെ കൈയിലേക്ക് പാർട്ടി വഴങ്ങിക്കൊടുത്തത്, പാർട്ടി പിണറായിക്ക് കീഴ്‌പ്പെട്ടു. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കമ്മ്യൂണിസം നഷ്ടപ്പെട്ടു. ഏകാധിപതിയായ സ്റ്റാലിനിസത്തിന്റെ വക്താവായ പിണറായി വിജയൻ ഈ പാർട്ടിയുടെ ഏകാധിപതിയായി പ്രവർത്തിച്ചു പോകുകയാണ്. ഈ ഏകാധിപത്യത്തിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന മെന്ററാണ് ഫാരിസ് അബൂബക്കറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്ത പോലീസ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരേയും കേസെടുക്കണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. ഇ.പി ജയരാജനെതിരെ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.