തിരുവനന്തപുരം: ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധപൊതുനിര സൃഷ്ടിക്കാൻ യുവതലമുറ പ്രയത്നിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിരീക്ഷിക്കാനും പ്രതിരോധിക്കാനും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍ സംഘം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച നശാമുക്ത് ഭാരത് അഭിയാൻ – ലഹരിക്കെതിരായ ബോധവത്ക്കരണ പരിപാടിയുടെ പൊതുസമ്മേളനം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരെ പോരാടാൻ കഴിവുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലഹരിക്കെതിരായ പോരാട്ടം വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലാഭരണകൂടത്തിന്റെയും ജില്ലാസാമൂഹ്യനീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുസമൂഹത്തെയും പ്രത്യേകിച്ച് പുതുതലമുറയെയും ബോധവത്ക്കരിക്കുന്നത് വഴി ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുകയാണ് നശാമുക്ത് വാരാചരണ പരിപാടികളിലൂടെ ലക്ഷ്യമിട്ടത്.
ഇതോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ കളക്ടർ നവജ്യോത് ഖോസ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

