അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുവിന്റെ മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്ബതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. രക്ത സമ്മര്‍ദ്ദം കൂടിയതിനെ് തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി. ഓഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയ്യതി പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെ പ്രസവിക്കുകയായിരുന്നു. സ്‌കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു.

അതേസമയം, അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം 5 നവജാത ശിശുക്കളാണ് മരിച്ചത്. കഴിഞ്ഞ 6 മാസത്തിനിടെ 9 ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.

അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗര്‍ഭസ്ഥ ശിശു ഈ മാസം 21ന് അട്ടപ്പാടിയില്‍ മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര – വിഷ്ണു ദമ്ബതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. 25 ആഴ്ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫ്ളൂയിഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.