നവചരിത്രം; കാലങ്ങള്‍ക്ക് ഷേഷം പാവഗഢ് ക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ പാവഗഢ് മഹാകാളി ക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വഡോദരയ്ക്ക് സമീപം പഞ്ച്മഹല്‍ ജില്ലയില്‍ 800 മീറ്റര്‍ ഉയരമുള്ള കുന്നിന്‍പുറത്താണ് പാവഗഢ് മഹാകാളിക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ മുഹമ്മദ് ബെഗഡ 15-ാം നൂറ്റാണ്ടില്‍ തകര്‍ത്ത ഈ ക്ഷേത്രത്തിന്റെ ഗോപുരമാണ് പുനര്‍നിര്‍മിച്ചത്.

‘അഞ്ച് നൂറ്റാണ്ടിനു ശേഷം നടക്കുന്ന ധ്വജാരോഹണം നവചരിത്രമാണ്. ഗുജറാത്ത് സുല്‍ത്താന്‍ മുഹമ്മദ് ബെഗഡ പതിനഞ്ചാം നൂറ്റാണ്ടില്‍ തകര്‍ത്ത ക്ഷേത്രത്തിലെ ഗോപുരം അടുത്തിടെയാണ് പുനര്‍നിര്‍മ്മിച്ചത്. പുതിയ ഗോപുരം പണിയുന്നതിനായി ഈ ക്ഷേത്രത്തില്‍ നിന്നിരുന്ന ദര്‍ഗ മുസ്ലിം വിശ്വാസികളുടെ അനുമതിയോടെ മാറ്റിസ്ഥാപിക്കാനായതാണ് ക്ഷേത്ര നവീകരണത്തിനും ധ്വജാരോഹണത്തിനും വഴിയൊരുക്കിയത്. രാജ്യത്തു നടക്കുന്ന ക്ഷേത്ര നവീകരണങ്ങള്‍ സാംസ്‌കാരിക ചരിത്രത്തിന്റെ വീണ്ടെടുപ്പുകളാണ്’- കൊടിയുയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. കുന്നിന്‍മുകളിലെ ക്ഷേത്രത്തിലേക്ക് പ്രത്യേക കേബിള്‍ കാറിലാണ് ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി എത്തിയത്.

മലയടിവാരത്തില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ വീതികൂട്ടി, ചുറ്റുപാടും മോടിപിടിപ്പിക്കുന്നതടക്കമുള്ള പുനര്‍വികസനത്തിന് ഏകദേശം 125 കോടി രൂപ ചെലവായി. 30,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് നിലകളിലായാണ് പുതിയ ക്ഷേത്ര സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്.